2012, മേയ് 11, വെള്ളിയാഴ്‌ച

അഞ്ചാംമന്ത്രി: ലീഗ് വാദിച്ചത് അലിക്കു വേണ്ടി-അബ്ദുല്‍ മജീദ് ഫൈസി





കണ്ണൂര്‍: അഞ്ചാംമന്ത്രിക്കു വേണ്ടിയല്ല ലീഗ് വാദിച്ചതും സമ്മര്‍ദ്ധം ചെലുത്തിയതെന്നും അലിയെന്ന വ്യക്തിക്കു വേണ്ടിയായിരുന്നുവെന്നും എസ്.ഡി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുല്‍ മജീദ് ഫൈസി. എസ്.ഡി.പി.ഐ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം കണ്ണൂര്‍ ചേംബര്‍ ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഞ്ചാംമന്ത്രി പദവി കൊണ്ട് സമുദായത്തിനോ ലീഗിനോ യാതൊരു നേട്ടവുമില്ല. അലിയുമായി ലീഗുണ്ടാക്കിയ ധാരണ അതാണ്. പ്രതികളെ നിരപരാധികളാക്കാനും നിരപരാധികളെ പ്രതികളാക്കാനും നീക്കം നടക്കുന്നു. ഇതാണ് കേരളത്തില്‍ രാഷ്ട്രീയാക്രമങ്ങള്‍ തുടരാന്‍ കാരണം. അക്രമരാഷ്ട്രീയം ആവര്‍ത്തിക്കുന്നതിന്റെ കാരണങ്ങളിലേക്ക് സമാധാനം ആഗ്രഹിക്കുന്നവരെ തിരിച്ചുകൊണ്ടുവരണം. ആദര്‍ശത്തില്‍ യാതൊരു സത്യസന്ധതയും പുലര്‍ത്താത്തവരാണ് രാഷ്ട്രീയ നേതാക്കള്‍ മുതല്‍ മതമേലധ്യക്ഷന്‍മാര്‍ വരെ. സമുദായ സംഘടനകളുടെ പിന്തുണ ലഭിക്കാന്‍ പൊതുഖജനാവിലെ പണം ഇവര്‍ക്ക് യഥേഷ്ടം നല്‍കുകയാണു സര്‍ക്കാര്‍. എന്‍.എസ്.എസ്സിന് തിരുവനന്തപുരത്തും എസ്.എന്‍.ഡി.പിക്ക് ആലപ്പുഴയിലും സര്‍ക്കാര്‍ഭൂമി അനുവദിച്ചത് ഇതിനു ഉദാഹരണമാണ്. തെറ്റായ സംസ്കാരം സമുദായ സംഘടനാ നേതാക്കളെ പഠിപ്പിക്കുകയാണ് ഭരണകൂടം. അഴിമതി വളര്‍ത്തുന്ന സംസ്കാരമാണ് രാഷ്ട്രീയക്കാര്‍ പുതുതലമുറയെ പഠിപ്പിക്കുന്നത്. ആദര്‍ശത്തിന്റെ മാര്‍ഗമല്ല, അക്രമത്തിന്റെ വഴിയാണ് കണ്ണൂരില്‍ രാഷ്ട്രീയ പ്രതിയോഗികള്‍ സ്വീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജില്ലാ പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി എം കെ മനോജ് കുമാര്‍, സംസ്ഥാന സെക്രട്ടറി യൂസഫ് വയനാട്, സംസ്ഥാന കമ്മിറ്റിയംഗം റോയ് അറക്കല്‍, ജില്ലാ ജനറല്‍ സെക്രട്ടറി നൌഷാദ് പുന്നക്കല്‍, ജില്ലാ സെക്രട്ടറി കെ കെ അബ്ദുല്‍ ജബ്ബാര്‍ എന്നിവര്‍ സംസാരിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ